Isaiah 13

ബാബേലിനെതിരേയുള്ള പ്രവചനം

1ആമോസിന്റെ മകനായ യെശയ്യാവ് ബാബേലിനെതിരേ കണ്ട ദർശനം:

2മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുക,
അവർ പ്രഭുക്കന്മാരുടെ കവാടങ്ങളിലേക്കു കടക്കാൻ
അവരെ ശബ്ദം ഉയർത്തി
കൈകാട്ടി വിളിക്കുക.
3എന്റെ കോപം നിറവേറ്റാൻ ഞാൻ സജ്ജരാക്കിയ,
എന്റെ വിജയത്തിൽ ആഹ്ലാദിക്കുന്നവരായ
എന്റെ യോദ്ധാക്കളെ ഞാൻ ആഹ്വാനംചെയ്തിരിക്കുന്നു.

4വലിയൊരു ജനസമൂഹത്തിന്റെ ആരവംപോലെ
പർവതങ്ങളിലെ ഘോഷം കേൾക്കുക!
രാജ്യങ്ങളും ജനതകളും ഒത്തൊരുമിച്ചുകൂടിയതുപോലുള്ള
ഒരു മഹാഘോഷം ശ്രദ്ധിക്കുക!
സൈന്യങ്ങളുടെ യഹോവ
യുദ്ധത്തിനായി സൈന്യത്തെ അണിനിരത്തുന്നു.
5അവർ ദൂരദേശത്തുനിന്ന്,
ആകാശത്തിന്റെ അതിരുകളിൽനിന്നുതന്നെ വരുന്നു—
യഹോവയും അവിടത്തെ ക്രോധംചൊരിയുന്ന ആയുധങ്ങളും
ദേശത്തെ മുഴുവനും നശിപ്പിക്കുന്നതിനായിത്തന്നെ വരുന്നു.

6വിലപിക്കുക, യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു;
സർവശക്തനിൽനിന്നുള്ള സംഹാരംപോലെ അതു വരും.
7അതിനാൽ എല്ലാ കൈകളും തളരും,
ഏതു മനുഷ്യന്റെ ഹൃദയവും ഉരുകിപ്പോകും.
8അവർ ഭയവിഹ്വലരാകും,
സങ്കടവും വേദനയും അവരെ പിടികൂടും;
പ്രസവവേദനയിൽ ആയിരിക്കുന്ന സ്ത്രീയെപ്പോലെ അവർ വേദനപ്പെടും.
ജ്വലിക്കുന്ന മുഖത്തോടെ അവർ
അന്ധാളിച്ച് പരസ്പരം തുറിച്ചുനോക്കും.

9ഇതാ, യഹോവയുടെ ദിവസം വരുന്നു—
ക്രൂരതനിറഞ്ഞ, ക്രോധവും ഭയാനക കോപവും നിറഞ്ഞ ഒരു ദിവസം—
ദേശത്തെ ശൂന്യമാക്കുന്നതിനും
അതിലുള്ള പാപികളെ ഉന്മൂലനംചെയ്യുന്നതിനുംതന്നെ.
10ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രവ്യൂഹങ്ങളും
പ്രകാശം കൊടുക്കുകയില്ല.
സൂര്യൻ ഉദയത്തിൽത്തന്നെ ഇരുണ്ടുപോകും,
ചന്ദ്രൻ അതിന്റെ പ്രകാശം ചൊരിയുകയുമില്ല.
11ഞാൻ ലോകത്തെ അതിന്റെ ദുഷ്ടതനിമിത്തവും
ദുഷ്ടരെ തങ്ങളുടെ പാപംനിമിത്തവും ശിക്ഷിക്കും.
നിഗളികളുടെ ഗർവത്തിനു ഞാൻ അറുതിവരുത്തും,
നിഷ്ഠുരരുടെ അഹങ്കാരത്തെ ഞാൻ താഴ്ത്തിക്കളയും.
12ഞാൻ മനുഷ്യരെ തങ്കത്തെക്കാളും
അവരെ ഓഫീർ തങ്കത്തെക്കാളും ദുർല്ലഭരാക്കും.
13അങ്ങനെ ഞാൻ ആകാശത്തെ നടുക്കും;
സൈന്യങ്ങളുടെ യഹോവയുടെ കോപത്താൽ,
അവിടത്തെ ഉഗ്രകോപത്തിന്റെ നാളിൽ
ഭൂമി സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോകും.

14വേട്ടയാടപ്പെട്ട കലമാൻപോലെയും
ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെയും
അവർ ഓരോരുത്തനും തങ്ങളുടെ ജനത്തിന്റെ അടുക്കലേക്കു മടങ്ങും,
അവർ സ്വന്തം നാട്ടിലേക്കുതന്നെ ഓടിപ്പോകും.
15കണ്ടുകിട്ടുന്നവരെയെല്ലാം കുത്തിക്കൊല്ലും;
പിടിക്കപ്പെടുന്നവരെല്ലാം വാളിനിരയാകും.
16അവരുടെ ശിശുക്കളെപ്പോലും അവരുടെ കൺമുമ്പിൽവെച്ച് അടിച്ചുതകർക്കും;
അവരുടെ വീടുകൾ കൊള്ളചെയ്യപ്പെടുകയും ഭാര്യമാർ അതിക്രമത്തിന് ഇരയാകുകയും ചെയ്യും.

17ഇതാ, ഞാൻ മേദ്യരെ അവർക്കെതിരായി ഉണർത്തും,
അവർ വെള്ളി വിലയുള്ളതായി കരുതുന്നില്ല,
സ്വർണത്തിൽ അവർക്കു താത്പര്യവുമില്ല.
18അവരുടെ വില്ലുകൾ യുവാക്കന്മാരെ കൊന്നൊടുക്കും;
ശിശുക്കളോട് അവർ കാരുണ്യം കാണിക്കുകയോ
കുട്ടികളോട് അവർക്ക് അനുകമ്പതോന്നുകയോ ഇല്ല.
19രാജ്യങ്ങളുടെ ചൂഡാമണിയും
ബാബേല്യരുടെ
അഥവാ, കൽദയരുടെ
അഭിമാനവും മഹത്ത്വവുമായ ബാബേൽപട്ടണത്തെ,
സൊദോമിനെയും ഗൊമോറായെയും തകർത്തതുപോലെ
ദൈവം തകർത്തെറിയും.
20തലമുറതലമുറയായി അതു നിർജനമായും
പാർക്കാൻ ആളില്ലാതെയും കിടക്കും;
ദേശാന്തരികൾ
മൂ.ഭാ. അറബികൾ
അവിടെ കൂടാരമടിക്കുകയില്ല,
ഇടയന്മാർ തങ്ങളുടെ കൂട്ടത്തെ അവിടെ കിടത്തുകയുമില്ല.
21വന്യമൃഗങ്ങൾ അവിടെ വിശ്രമിക്കും,
അവരുടെ വീടുകളിൽ കുറുനരികൾ നിറയും;
ഒട്ടകപ്പക്ഷികൾ അവിടെ പാർക്കും,
കാട്ടാടുകൾ അവിടെ നൃത്തംചെയ്യും.
22അവരുടെ കെട്ടുറപ്പുള്ള കോട്ടകളിൽ കഴുതപ്പുലികളും
അവരുടെ മണിമേടകളിൽ കുറുനരികളും ഓരിയിടും.
അവളുടെ സമയം അടുത്തിരിക്കുന്നു,
അതിനുള്ള നാളുകൾ നീണ്ടുപോകുകയുമില്ല.
Copyright information for MalMCV